ഇടുക്കി: കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സൂചന. നെടുങ്കണ്ടം പച്ചടിയില്‍ ആണ് സംഭവം. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെയാണ് ഒരു മാസം മുമ്പ് കാണാതായത്.
ഇവരെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മൂടിയതായാണ് പോലീസിനു സൂചന ലഭിച്ചത്. ഇവിടെ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി.
മേരിക്കുട്ടിയുടെ മകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നു. മേരിക്കുട്ടിയുടെ മറ്റൊരു മകനായ അജിയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടു. ഇതോടെയാണ് പോലീസിന് സംശയം ജനിച്ചത്. തുടര്‍ന്ന് ഇന്നു രാവിലെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി. വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്ത് കുഴിച്ച് പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
പുരുഷന്റേതെന്നു സംശയിക്കുന്ന കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയും ആര്‍ഡിഒയും ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്വക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തിയ ശേഷം മണ്ണ് നീക്കി ശരീര ഭാഗങ്ങള്‍ പുറത്തെടുക്കും.
മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും അഞ്ചു വര്‍ഷം മുമ്പ് കാണാതായതായി പറയപ്പെടുന്നുണ്ട്. ഓടി രക്ഷപെട്ട അജിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.